ഇന്നലെ ആരോ എന്നോടു പറഞ്ഞു
ഓണം മരിച്ചെന്ന് നാളെ ശവമടക്കെന്ന്
സജലനേത്രങ്ങൾ സ്ഥലകാലം
മറന്നെന്നെ നിലവിളിക്കാൻ പ്രേരിപ്പിച്ചു
ഓണം നിറമുള്ളൊരോർമ്മയായി
മനസിൽ നിറയുമ്പോൾ
ഓർത്തിരിക്കാനെനിക്കിത്രമാത്രം
ഇനി ഓർമ്മയിൽ സൂക്ഷിക്കാനീ വളപൊട്ടുമാത്രം
പുലരി പുതുമഞ്ഞാൽ-
മുലക്കച്ചകെട്ടിയ നാട്ടു വഴികളിൽ
പൂക്കളമെണ്ണി നടന്ന ബാല്യം
ഒരു മുത്തശ്ശിക്കഥയിലെ
രാജകുമാരനായി
കഥകേട്ടുറങ്ങിയ ബാല്യ കാലം
ആരവമായ് ആഹ്ലാദമായ്
ഓണം കടന്നുവന്ന ബാല്യം
തൂശനിലയിൽ തുമ്പപ്പൂനിറമുള്ള
സ്നേഹം വിളമ്പുമെന്നമ്മ!
ഓണ നിലാവിന്റെ ഓമനതൊട്ടിലിൽ
താരാട്ടുപാടിയുറക്കുമെന്നമ്മ
മടിയിലിരുത്തി ഒരായിരം
ഓണപാട്ടുകൾ പാടുമെന്നച്ഛൻ!
മുല്ലയും മുക്കുറ്റിയും കൊണ്ടു മുറ്റം നിറയെ
സ്നേഹപൂക്കളം തീർക്കുന്ന ഓണം!
ഊഴം കാത്തിരുന്നൂഞ്ഞാലാടും
പുളിമരക്കൊമ്പിലെ ഊഞ്ഞാലിൽ
പുളിയങ്കുരുവിനായ് മത്സരിക്കും
ഏറ്റമുയരത്തിലെത്താനൂറ്റം കൊള്ളും
ഉത്രാടരാവിലുപ്പേരിവറുക്കുമെന്നമ്മ
പറഞ്ഞതുകേട്ടുറങ്ങാതെ ഞാനിരുന്നതും
കുമ്മാട്ടിക്കളികാണാൻ കുട്ടിമുണ്ടുടുത്തു
അച്ഛന്റെ ചുമലേറി പൊയതും
എല്ലാമെല്ലാമൊരോർമ്മയായ്-
മനസ്സിൽ പതഞ്ഞു പൊന്തുന്നു.
എന്റെ ഓണം എന്നേമരിച്ചു.....
ഇതുവെറും ചരമദിനം മാത്രം.